ഡൽഹി : പല പേരുകളിൽ തട്ടി കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനം നീണ്ടു പോകുന്നതിനിടയിൽ തീരുമാനം അന്തിമഘട്ടത്തിലെന്നും ഹൈക്കമാൻഡിന് താൽപര്യ യുവത്വമുള്ള പ്രസിഡൻ്റിനോടാണെന്നും വ്യക്തമാക്കിയതോടെ ഡോ.മാത്യു കുഴൽനാടൻ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ലീഡർ കെ.സുധാകരൻ പ്രസിഡൻ്റ് പദം വിട്ടതിന് പിന്നാലെ മാത്യു കെപിസിസി പ്രസിഡൻ്റാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ കണ്ണൂരിലെ കോൺഗ്രസിൻ്റെ ഭാഗ്യരാശി എന്നറിയപ്പെടുന്ന അഡ്വ:സണ്ണി ജോസഫിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയായിരുന്നു. നേരിട്ട തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ വാരിക്കൂട്ടി പഞ്ചായത്തു മുതൽ സംസ്ഥാന ഭരണം വരെ എത്തിച്ച ശേഷം മന്ത്രിയായി പ്രവർത്തനമേഖല മാറിയതോടെ പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനാനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ കണ്ടെത്താൻ നീക്കം തുടങ്ങിയത്. ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടന്റെ പേര് അവസാനഘട്ടത്തിൽ സജീവമായി പരിഗണിക്കുന്നതായാണ് സൂചന. കോൺഗ്രസ് സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായും, കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച എ.ഐ.സി.സി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സൂചനകളുണ്ട്.
https://youtu.be/Nx3crfUE1qg?si=v-j5VWnFpXSkREF6
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ. കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുധാകരൻ എന്നിവർ മാത്യു കുഴൽനാടനെ പിന്തുണയ്ക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.”
ജോസഫ് വാഴക്കൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുടെ പേരുകൾ നേരത്തെ ചർച്ചകളിൽ സജീവമായിരുന്നെങ്കിലും, അവസാനഘട്ടത്തിൽ മാത്യു കുഴൽനാടന് മുൻതൂക്കം ലഭിച്ചതായാണ് സൂചന. കോൺഗ്രസിൽ തലമുറമാറ്റത്തിന് ഹൈക്കമാൻഡ് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, യുവത്വവും പോരാട്ടവീര്യവുമുള്ള നേതാവിനെ കെ.പി.സി.സി തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും കുഴൽനാടന്റെ സാധ്യത വർധിപ്പിക്കുന്നതായി പാർട്ടി വൃത്തങ്ങളിൽ ചർച്ചയുണ്ട്. സംഘടനയെ കൂടുതൽ ചലനാത്മകമാക്കുകയും സി.പി.എമ്മിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുകയും ചെയ്യാൻ കഴിയുന്ന നേതാവെന്ന നിലയിലാണ് കുഴൽനാടന്റെ പേര് പരിഗണിക്കപ്പെടുന്നത്.
കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ സംഘടനാ മികവിനും രാഷ്ട്രീയ പോരാട്ടശേഷിക്കും പുറമെ സംസ്ഥാനത്തെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യവും പരിഗണിക്കുന്നതായാണ് സൂചന. ക്രൈസ്തവ പ്രാതിനിധ്യം കൂടി കണക്കിലെടുത്തുള്ള നേതൃത്വ തിരഞ്ഞെടുപ്പും ചർച്ചകളിൽ പ്രധാന ഘടകമായെന്നാണ് അറിയുന്നത്. ഈ പരിഗണനകളും മാത്യു കുഴൽനാടന് അനുകൂലമായി മാറിയതായാണ് സൂചന.
നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച കുഴൽനാടന്റെ രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ സാധ്യതകൾക്ക് കരുത്തേകുന്നു. പിണറായി വിജയനെയും മകൾ വീണ വിജയനെയും ചുറ്റിപ്പറ്റിയ മാസപ്പടി വിവാദം, എക്സാലോജിക്–സി.എം.ആർ.എൽ വിഷയങ്ങൾ തുടങ്ങിയവ നിയമസഭയിൽ ശക്തമായി ഉന്നയിക്കുകയും വിഷയങ്ങൾ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതിലൂടെ കുഴൽനാടൻ ശ്രദ്ധ നേടിയിരുന്നു.
അഴിമതി ആരോപണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നേതാവെന്ന പ്രതിച്ഛായയും കുഴൽനാടന് അനുകൂല ഘടകമാണ്. നിയമസഭയിലെ ഇടപെടലുകൾക്കൊപ്പം പൊതുസമൂഹത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും സജീവമായി ഇടപെടുന്ന യുവ നേതാവെന്ന നിലയിലുള്ള സ്വീകാര്യതയും ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് സൂചന.
യുവജനങ്ങളെയും പുതിയ തലമുറയെയും പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഊർജസ്വലനായ ഒരു യുവ നേതാവ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെത്തുന്നത് സംഘടനയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സി.പി.എമ്മിനെതിരെ കൂടുതൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിയുന്ന നേതാവിനെ കെ.പി.സി.സി തലപ്പത്ത് എത്തിക്കണമെന്ന ചർച്ചയാണ് ഇപ്പോൾ സജീവം. പോരാട്ടവീര്യം, നിയമസഭാ പരിചയം, പ്രൊഫഷണൽ പശ്ചാത്തലം, യുവത്വം എന്നിവ ഒരുമിച്ചുള്ള നേതാവെന്ന നിലയിൽ മാത്യു കുഴൽനാടന്റെ പേര് ഇതോടെ മുൻനിരയിലെത്തിയിരിക്കുകയാണ്.
എന്നാൽ അന്തിമ തീരുമാനം എ.ഐ.സി.സി നേതൃത്വത്തിന്റേതായിരിക്കും. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കുമെന്നുമാണ് നിലവിലെ സൂചന.
Mathew Kuzhalnadan likely to be elected as KPCC president. Indications are that the announcement may be made soon























